തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കുന്നതിന്റെ ഭാഗമായി മുൻ യുഡിഎഫ് സർക്കാരിന്റെ അഴിമതികളും ഭരണപരാജയങ്ങളും ജനങ്ങളിലെത്തിക്കാൻ പുതിയ വെബ്സൈറ്റുമായി സിപിഎം. ഇരുണ്ട കാലം' എന്ന പേരിലുള്ള പ്രത്യേക വെബ്സൈറ്റാണ് പാർട്ടി പുറത്തിറക്കിയത്. ഇതിനോടൊപ്പം തന്നെ സോഷ്യൽ മീഡിയയിൽ 'മകനേ തിരിച്ച് വരല്ലേ' എന്ന ക്യാമ്പയിനും സിപിഎം തുടക്കം കുറിച്ചു.
2011 മുതൽ 2016 വരെയുള്ള ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തുണ്ടായ വിവാദങ്ങളും വീഴ്ചകളുമാണ് വെബ്സൈറ്റിലെ പ്രധാന ഉള്ളടക്കം. യുഡിഎഫ് ഭരണകാലം കേരളത്തിന് ഒരു കറുത്ത അധ്യായമായിരുന്നു എന്ന് വരുത്തിത്തീർക്കാനാണ് ഈ നീക്കത്തിലൂടെ ഇടത് മുന്നണി ലക്ഷ്യമിടുന്നത്. സോളാർ അഴിമതി, ബാർ കോഴ തുടങ്ങിയ പ്രധാന വിവാദങ്ങളുടെ വിശദാംശങ്ങൾ വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
യുഡിഎഫ് കാലത്തെ കടുത്ത പവർകട്ട്, ലോഡ്ഷെഡിംഗ്, ദേശീയപാതാ വികസനം, ഗെയിൻ പൈപ്പ് ലൈൻ തുടങ്ങിയ പദ്ധതികളിലെ യുഡിഎഫ് സർക്കാരിന്റെ മെല്ലെപ്പോക്കിനെയും വെബ്സൈറ്റ് ചോദ്യം ചെയ്യുന്നു. യുഡിഎഫ് മന്ത്രിമാർ അക്കാലത്ത് നടത്തിയ വിവാദ പ്രസ്താവനകളും വിദ്വേഷ പരാമർശങ്ങളും വെബ്സൈറ്റിൽ ക്രോഡീകരിച്ചിട്ടുണ്ട്.